Saturday, May 8, 2010

പെണ്‍കുഞ്ഞ്

വഴിയരികിലൊരു പെണ്‍കുഞ്ഞു കരയുന്നു
കാണാത്തൊരമ്മിഞ്ഞ തേടുന്നു കണ്ണുകള്‍
കേള്‍ക്കാത്ത താരാട്ടു കാതോര്‍ക്കുന്നു
കീറിപ്പറിഞ്ഞൊര കുഞ്ഞുടുപ്പുമായി
കയ്യിലൊരു പൊട്ടുവള ചേര്‍ത്തു വച്ച്
ഒട്ടിയ വയറിന്നു ശാന്തിയേകീടുവാന്‍
എച്ചിലിലകളില്‍ കടിപിടി കൂടുമ്പോളും
മിന്നിത്തിളങ്ങുമകുഞ്ഞിന്റെ കണ്‍കളില്‍
പെറ്റമ്മയെ തേടുന്ന കണ്ണീരിന്‍ മറവില്‍
കാണാമെനിക്ക കുരുന്നു ഹൃദയത്തിന്‍
കണ്ണീരു മായ്ക്കാത്ത വിഹ്വലതകളെല്ലാം
പെണ്ണായിപ്പിറന്നതോരപരാധമാണോ
പിറവിയതു കാലം തെറ്റിയതാണോ
ഇവളെന്തറിയുന്നു ലോകനീതികള്‍
ഇവളെന്തു പാപം ചെയ്തീ മണ്ണില്‍

Tuesday, May 4, 2010

രക്തദാഹം

ചോരയാണിവിടെ മുഴുവനും
ധമനി കീറിമുറിച്ച ചോര
രക്തദാഹികള്‍ നടമാടുന്നു
ബന്ധങ്ങളില്ല സ്വന്തങ്ങളില്ല
സോദരരുമില്ല ശത്രുക്കള്‍ മാത്രം
കാണാമറയത്തിരിക്കുന്ന കൂട്ടരെ
കല്ലെറിഞ്ഞകറ്റുവാന്‍ മത്സരം ചെയ്യുന്നു
കൊലവിളി കൂട്ടുന്നു താണ്ഡവമാടുന്നു
വെല്ലുവിളികള്‍ പോര്‍വിളിയാവുന്നു
നീയെന്നും ഞാനെന്നും വാക്കുകള്‍ മുറുകുന്നു
നാമെന്ന വാക്കിനെ ചുടലയില്‍ തള്ളുന്നു
ഒരുനാളില്‍ എല്ലാമടര്‍ന്നു വീഴും
പൊയ്മുഖങ്ങളഗ്നിയിലെരിഞ്ഞമരും
പകയുടെ നാമ്പുകള്‍ കാറ്റിലലിയും
അന്നു ജയമെവിടെയാവും
നിന്നിലോ എന്നിലോ നമ്മിലോ

Saturday, May 1, 2010

രാധയായെങ്കില്‍

കണ്ണാ നിന്‍ പ്രേമമെന്നെന്നും നുകരുവാന്‍
രാധ തന്‍ ജന്മമെനിക്കേകുമോ നീ

കോലക്കുഴല്‍ വിളി കാത്തു കാ‍ത്തെപ്പോഴും
പീ‍ലിത്തിരുമുടി കണ്ടു കൊണ്ടെന്നെന്നും
കള്ളത്തരങ്ങളില്‍ കൊതിപൂണ്ടു നിന്നിടാന്‍
രാധ തന്‍ ജന്മമെനിക്കേകുമോ നീ

വൃന്ദാവനത്തിന്റെ മോഹന ഛായയില്‍
കാര്‍മേഘവര്‍ണ്ണന്റെ മാറോടു ചേര്‍ന്നൊരു
വനമാലയാകുവാന്‍ മെയ്യോടു ചേരുവാന്‍
ഏറെ കൊതിച്ചു ഞാന്‍ നോമ്പു നോറ്റീടുന്നു

Wednesday, April 28, 2010

സ്വപ്നം

പ്രിയങ്കരമാമൊരു പാട്ടിന്റെ വരികള്‍
ഇന്നെന്നെ തഴുകിയുണര്‍ത്തുന്നുവോ
അതിലോലമാമതിന്‍ ഈരടിയിലിന്നെന്റെ
മോഹങ്ങളിഴ ചേര്‍ന്നിരുന്നോ
സ്വപ്നങ്ങളായെന്റെ ഓര്‍മകള്‍
തേടുന്ന മധുരസ്വരമതിലലിഞ്ഞിരുന്നോ
കാതരമിഴികളില്‍ പ്രേമസ്വരൂപനെ
കാത്തിരുന്നീടുന്ന നിമിഷങ്ങളില്‍
ഒരു ഗാനവീചിയില്‍ ഇനിയുമെന്‍
ചാരെ നീ വന്നണഞ്ഞിടുമെന്നോ
നീ വന്നണഞ്ഞിടുമെന്നോ

Sunday, September 28, 2008

പ്രണയിനി

ഇന്നെന്റെ കരളിന്റെ കരളായ് വന്ന പുതുമാരാ

ആ മാറിന്‍ ചൂടേല്‍ക്കാന്‍ കാത്തിരുന്നൊരു പെണ്ണാണു

കാതോരം മൊഴികേള്‍ക്കാന്‍ കാത്തു നിക്കണ നേരത്ത്

നീയെന്തേ വന്നില്ലാ മുത്തമൊന്നു തന്നീല്ലാ

എന്റെ മനസില്‍ നീയാണു നിന്‍ ചിരി തെളിയും മുഖമാ‍ണു

കണ്ണു നിറച്ചും നീയാണു ഇന്നെന്‍ സ്വപ്നവും നീയാണു

എന്റെ പ്രണയത്തിന്‍ വരമാണു എന്റെ സ്നേഹത്തിന്‍ ഫലമാണു

എന്റെ പ്രാണന്റെ പ്രാണനായ് എന്നുമെന്റേതാകുന്നു

കരയുന്നോരെന്‍ മിഴിയിണകള്‍ നിന്നെ മാത്രം തിരയുന്നു

മാ‍റോടെന്നും ചേര്‍ത്തെന്നെ കാത്തു വക്കും എന്‍ മാരാ

എന്റെ ജീവനും നീയാ‍ണു എന്റെ ജീവിതം നിനക്കാണു

എന്നോര്‍മ്മയില്‍ നീയാണു എന്നും നിന്റേതാണു

Saturday, September 27, 2008

ഏകാന്തത


മരണമാണു ഇതിലും ഭേദം, ഒരു മുറിയില്‍ ഒറ്റക്കിങ്ങനെ, വല്ലപ്പോഴും വരുന്ന അതിഥികള്‍ മാത്രം. എനിക്കറിയാം വരുന്നവര്‍ എല്ലാവരും തന്നെ എന്റെ മരണമാണു പ്രതീക്ഷിക്കുന്നതു എന്നു. ഇനിയെത്ര നാള്‍ അതാണെല്ലാവരുടെയും കണ്ണുകളില്‍. അതെനിക്കു വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. ചിലരെങ്കിലും പ്രതീക്ഷിക്കുന്നു ഒരു നാള്‍ അതെ ഒരു നാള്‍ ഞാന്‍ ഈ മുറിയില്‍ നിന്നും പുറത്തിറങ്ങും എന്നു. എന്റെ മരണം പ്രതീക്ഷിച്ചു സഹതാപത്തിന്റെ കണ്ണുകളുമായി എന്നെ നോക്കിയിരുന്നവരുടെ മുഖത്തേക്ക് മരണത്തെ ജയിച്ച മാലാഖയേപ്പോലെ ഞാന്‍ നോക്കിയേക്കാം എന്നു. എന്റെ ബോധമനസും അതാഗ്രഹിക്കുന്നു എങ്കിലും എനിക്കറിയാം അസാധ്യമാണു അതു എന്ന്.


എണ്ണപ്പെട്ടു കഴിഞ്ഞ എന്റെ നാളുകള്‍, എത്ര ഉണ്ടാവും. അറിയില്ല. അറിയണം എന്നുമില്ല. ഓരോ ജീവനും വളരുന്നതിനൊപ്പം മരിച്ചു കൊണ്ടിരിക്കുകയാണല്ലോ. അതില്‍ എന്റെ സമയം ഞാന്‍ കുറച്ചു നേരത്തെ അറിഞ്ഞു എന്നു മാത്രം. ജീവിച്ചു കൊത് തീര്‍ന്നിട്ടില്ല എനിക്കു. എങ്കിലും ഈ ജീവിതത്തേക്കാള്‍ മരണം തന്നെയാണു നല്ലത്.



ചിലപ്പോള്‍ ദൈവങ്ങള്‍ എനിക്കു കുറച്ചു കാലം കൂടി നീട്ടി തന്നാല്‍, പഴയതു പോലെ തന്നെ എനിക്കു പുറത്തിറങ്ങി നടക്കാനായാല്‍, ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ദൈവങ്ങള്‍ ചിലപ്പോള്‍ എന്റെ പ്രാര്‍ത്ഥന കേട്ടേക്കാം അല്ലേ

Wednesday, September 24, 2008

ദേവി

അറിഞ്ഞോ ദേവിയുടെ കല്യാ‍ണം ആണു. അമ്മുക്കുട്ടിയുടെ വിളിച്ചു പറച്ചില്‍ കേട്ടാണു പതിവുള്ള മയക്കത്തില്‍ നിന്നും ഉണര്‍ന്നത്.

ആരുമായിട്ടാണു ?

വേറാരുമായിട്ട് നാഥനുമായിട്ടു തന്നെ.

അപ്പോള്‍ കണ്ണനോ ?

കണ്ണന്‍ മീരയുടെ അല്ലേ,

എന്താണു സംഭവിക്കുന്നതു, എനിക്കൊന്നും മനസിലാവുന്നില്ല, കണ്ണനാണോ മീരയാണോ അതോ ദേവിയും നാഥനുമാണോ ജയിക്കുന്നതു.

എന്താ മായേച്ചീ ആലോചിക്കുന്നതു

വെറുതെ ഞാന്‍ അവരുടെ കാര്യം ആലോചിക്കുകയായിരുന്നു.

അതെ കണ്ണന്‍, മീര, ദേവി, നാഥന്‍

ഞങ്ങളുടെ കൊച്ചു നാട്ടിലെ പ്രണയ നായകരും നായികമാരുമാണവര്‍

കണ്ണന്‍, സ്കൂളില്‍ വച്ചു തന്നെ കലാ കായിക രംഗത്തു മികവു തെളിയിച്ച നാടിന്റെ അഭിമാനതാരം. മികച്ച ഗായകന്‍, കവി, അഭിനേതാവ്, നര്‍ത്തകന്‍, കമലഹാസനെപ്പറ്റി പറയും പോലെ സകലകലാവല്ലഭന്‍. സര്‍വ്വോപരി പെണ്‍കുട്ടികളുടെ ആരാധനാപാത്രം. കണ്ണന്റെ തൊട്ടടുത്ത വീട്ടിലാണു ദേവിയുടെ താമസം. കണ്ണന്റെ കളിക്കൂട്ടുകാരി. കുഞ്ഞുന്നാളു മുതല്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍. ദേവിയും ഒരു താരം തന്നെയാണു നാട്ടില്‍. കാരണം കണ്ണന്റെ കൂടെയല്ലെ വളര്‍ന്നതു. നല്ലൊരു നര്‍ത്തകിയാണവള്‍. പതിനാറാം വയസില്‍ കണ്ണന്‍ രചിച്ചു സംവിധാനം ചെയ്ത നാടകത്തില്‍ നായികയായി അഭിനയിച്ചതവള്‍ ആയിരുന്നു. അതില്‍ എന്തല്‍ഭുതം എന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നതു. ആ നാടകം വെറുമൊരു യൂത്ത് ഫെസ്റ്റിവല്‍ നാടകം മാത്രമായിരുന്നില്ല. കുറേ ഉത്സവപറമ്പുകളില്‍ നാട്ടുകാര്‍ ആ നാടകം ഉറക്കമൊഴിച്ചിരുന്നു കണ്ടു. സ്വാഭാവികമായും എല്ലാവരും കരുതി എന്നല്ല ആഗ്രഹിച്ചു എന്നു പറയുന്നതാവും ശരി കണ്ണനും ദേവിയും വൃന്ദാവനത്തിലെ രാധാ കൃഷ്ണന്മാരെപ്പോലെയാണെന്നു. പക്ഷേ ദൈവം തീരുമാനിച്ചിരുന്നതു അങ്ങനെ അല്ലല്ലോ. അവന്‍ വന്നു അതിനിടയില്‍. അതേപറ്റി,
.............. തുടരും ..............