Thursday, October 11, 2012

മരണമുള്ള വാക്കുകള്‍


വാക്കുകള്‍ക്ക് മരണമുണ്ടൊ എന്നറിയില്ല
വാക്കുകള്‍ക്കൊരു ജീവിതമുണ്ടെന്ന് തോന്നുന്നു
ഒരു വാക്കുകൊണ്ട് ഒരു ജീവിതം കെട്ടിപ്പടുക്കുമെന്നും
അതേ വാക്കാ ജീവിതം തട്ടിത്തെറിപ്പിക്കുമെന്നും

ചിലപ്പൊളൊക്കെ വെറും വാക്കുകളാണു ജീവിതം
ഒന്നു തട്ടിത്തെറിച്ചു പോയാല്‍ പിടഞ്ഞു തീരുന്ന
ഒന്നിലേറേ അര്‍ത്ഥതലങ്ങളുള്ള വാക്കുകള്‍
കെട്ടിപ്പിണഞ്ഞു കിടക്കുന്ന മുള്‍ക്കാടുപോലെ

വാക്കുകള്‍ക്കും മരണമുണ്ടാവുമായിരിക്കാം
ജനനത്തിലാര്‍ജ്ജിച്ചൊരര്‍ത്ഥം മാറുന്ന 
നിമിഷമാ വാക്കുകള്‍ മറ്റൊരു പിറവിയാകും
ജനനമുണ്ടെങ്കില്‍ മരണമുണ്ടെന്നും വാക്കുകള്‍

Wednesday, August 3, 2011

നിറമുള്ള കവിതകള്‍

സ്വപ്നങ്ങളിലെ കവിതകള്‍ക്ക് നിറമുണ്ടായിരുന്നു
പ്രണയത്തിന്റെ, കാമുകന്റെ, അനുഭൂതികളുടെ നിറം
ഓരോ കവിതകളും ഓരോ നിറങ്ങളായി
എനിക്കു ചുറ്റും ഒരു വര്‍ണ്ണ ലോകം തീര്‍ത്തു
ഞാനെന്റെ പ്രണയമറിഞ്ഞത് അവിടെയാണ്
എന്റെ കാമുകനേയും, അവന്റെ പ്രണയത്തേയും

ചില നേരങ്ങളില്‍ മഴവില്ലിന്റെ നിറമായിരുന്നു
ചിലപ്പോള്‍ ചിരിക്കുന്ന പൂക്കളേപ്പോലെ
ഒടുവിലൊരുനാള്‍ കവിതകളുടെ നിറങ്ങള്‍
മങ്ങുന്നതും ഞാനറിയാന്‍ തുടങ്ങി
നിരാശയുടെ വിരഹത്തിന്റെ നഷ്ടപ്പെടലുകളുടെ
പകുതി മാഞ്ഞ നരച്ച കറുപ്പു നിറം

എന്നിലെ പ്രണയം മരിക്കുകയാണെന്നറിയുന്നു
ഇനിയൊരു പുനര്‍ജ്ജനിയില്ലാത്ത വിധം
എങ്കിലുമിന്നും എന്നിലെ കവിതകള്‍ക്കു ഞാന്‍
ജീവനേകുന്നു, നേര്‍ത്തൊരാശയോടെ
ഇനിയും ജനിച്ചിട്ടില്ലാത്ത പ്രണയത്തിനു
മരിക്കുവാനുമാവില്ല എന്ന തോന്നലില്‍

Tuesday, February 1, 2011

തിരിച്ചറിവ്

ഒരു നിമിഷം, അതിന്റെ അന്ത്യാവസ്ഥയില്‍ ഒരു
കണ്ഠമിടറുന്ന നോവായ് മരണം കീഴ്പ്പെടുത്തുമ്പോള്‍
കാത്തിരിക്കുന്ന ചിതയില്‍ ഏറുവാന്‍ ശരീരം
തയ്യാറെടുക്കുമ്പോള്‍ ആത്മാവിലുയരുന്ന
തേങ്ങലില്‍ പോയ ജന്മത്തിന്റെ പാപങ്ങളും
പുണ്യ കാലങ്ങളും കലര്‍ന്നൊന്നായ് തീര്‍ന്നേക്കാം

ഒരു നിമിഷം, ശരീരവും ആത്മാവും ഒളിച്ചു കളിക്കുന്ന
നേരത്ത് പോയ കാലത്തെ ആത്മവിശ്വാസങ്ങള്‍
പാടെ വ്യര്‍ത്ഥമായ കാഴ്ചകളും കരിഞ്ഞ സ്വപ്നങ്ങളും
ജയമെന്നഹങ്കാരിചത് പരാജയമായതും നേടിയതെല്ലാം
കോട്ടമെന്നും, നേടാനിരുന്നവ ഏറെയെന്നും
ഇനിയൊന്നിനും സമയമില്ലയെന്നും കണ്ടറിഞ്ഞേക്കാം

ഒരു നിമിഷം, ആത്മാവു പിടയുന്ന ദേഹത്തെ വിട
ചൊല്ലും നേരത്ത്, വീണ്ടുമൊരു നാള്‍ അല്ലെങ്കില്‍
ഒരുപാടു നാള്‍ കൂടി ഈ ജന്മം നീട്ടി കിട്ടിയെങ്കിലും
നേടാനിരുന്നവ നേടിയാലും വീണ്ടുമൊരിക്കല്‍ കൂടി
ആ നിമിഷം വരുമെന്നും, അന്നു വീണ്ടും ഇന്നിന്റെ
യാവര്‍ത്തനം തന്നെയാവുമെന്നും തിരിച്ചറിഞ്ഞേക്കാം

Tuesday, August 10, 2010

അകല്‍ച്ച

മറന്നുവോ നിങ്ങളെന്നെ, അധിക നാളാകും മുന്നെ
കാലമൊരു തിരശ്ശീല നിവര്‍ത്തിപ്പിടിച്ചെന്നെ
മറച്ചതല്ല, കണ്മുനകളില്‍ മറഞ്ഞു നിന്നതല്ല
വെളിച്ചത്തില്‍ നിന്നോടിയൊളിച്ചതല്ല
ഇരുളും തേടിയലഞ്ഞതല്ല, ദൂരെ മാറി നിന്നതല്ല

മറന്നുവോ നിങ്ങളെന്നെ, അധിക നാളാകും മുന്നെ
ഒരുപാടു ദൂരേക്കു പോയിരുന്നില്ല ഞാന്‍
കാതങ്ങള്‍ക്കപ്പുറം പോയ്മറഞ്ഞില്ല
നിഴലും വെളിച്ചവും വിട്ടെറിഞ്ഞിരുന്നില്ല
സ്വപ്നങ്ങളൊക്കെയും പറിച്ചെറിഞ്ഞില്ല

മറന്നുവോ നിങ്ങളെന്നെ, അധിക നാളാകും മുന്നെ
പോയ്മറഞ്ഞെന്നു കരുതുമ്പോഴൊക്കെയും
കാണാമറയത്തെന്നു നീങ്ങള്‍ പറയുന്ന നേരത്തും
ഒരു നിശ്വാസത്തിനപ്പുറം മറഞ്ഞു ഞാന്‍
മിഴികള്‍ നിറച്ചു നോക്കിയിരുന്നു നിങ്ങളെ

മറന്നുവോ നിങ്ങളെന്നെ, അധിക നാളാകും മുന്നെ
ഇനിയുമൊരു പൂക്കാ‍ലമുണ്ടായിരുന്നെങ്കില്‍
കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞെങ്കില്‍
ഒരു കുളിര്‍കാറ്റിനോടൊപ്പമാ താഴ്വരയില്‍
നിങ്ങളെ തേടി ഞാന്‍ വീണ്ടുമെത്തും
നിങ്ങളിലൊരാ‍ളായ് മാറിയേക്കും

Wednesday, June 2, 2010

വ്യഥ

ഒരു കല്‍ വിളക്കിലെരിയുന്ന തിരിയായ്
ജന്മമൊരു പാടു നീറി കരിഞ്ഞെങ്കിലും
നീറുന്ന കരളില്‍, പിടക്കുന്ന നെഞ്ചില്‍
കരയാതെ കണ്ണീരിലൊഴുകുന്ന മൌനത്തില്‍
കവിളിലെ ചാലിലെ കണ്ണീരുപ്പില്‍
വിറയാര്‍ന്ന ചൊടിയിലെ വിതുമ്പലില്‍
അന്നു പറയാതെ വച്ച മോഹങ്ങളില്‍
എന്റെ കനവിലെ കാണാത്ത സ്വപ്നങ്ങളും
കണ്ടു കൊതി തീരാത്തൊരീ വര്‍ണ്ണങ്ങളും
കാതിനിമ്പമായ് മാറുന്ന നാദങ്ങളും
എന്നുമൊരു കാതമകലെയാണെന്നില്‍
മനമഴലിന്റെ താഴ്വരയിലലയുന്നു വീണ്ടും
കാണാതെ പോകുമോ ആ സ്വര്‍ഗ ഭംഗികള്‍
എല്ലാം കനവായ് ശേഷിക്കുമോ വീണ്ടും
എല്ലാം കനവായ് ശേഷിക്കുമോ വീണ്ടും

Friday, May 21, 2010

രക്ഷ

മഴ പെയ്തു തോര്‍ന്നൊരെന്‍ മുറ്റത്തു
ഞാനിന്നു കളിവള്ളമുണ്ടാക്കി നോക്കിരുന്നു
കൊച്ചൊരരുവി പോലൊഴുകുന്ന ജലവീഥിയില്‍
എന്റെ കളിവഞ്ചി ഒരു വന്‍ നൌകയായി
ഓളങ്ങളില്‍ ചാഞ്ചാടിയും തീരങ്ങള്‍ താണ്ടിയും
തടയേതുമില്ലാതെ തുടരുന്ന യാത്രയില്‍
കാണാമെന്‍ തോണി തന്‍ മുന്നിലായ്
ചുഴിയില്‍ പെട്ടുഴലുന്നൊരു കുഞ്ഞുറുമ്പിനെ
കൈകാലടിക്കുന്നു ശ്വാസം പിടയുന്നു
കച്ചിത്തുരുമ്പിനായ് ചുറ്റുമുഴറുന്നു
ദൂരെ വരുന്നൊരെന്‍ കളിവഞ്ചി കാണവേ
കുഞ്ഞു കണ്ണിലൊരു പ്രത്യാശ വിടരുന്നു
അതിലേറി കരേറാമെന്ന ചിന്തയില്‍
പ്രാണി തന്‍ മനമാകെ കുളിരവേ
ഇടയിലൊരു ചുഴിയിലകപ്പെട്ടു തിരിയുന്ന
വഞ്ചിതന്‍ യാത്ര നിശ്ചലമാകുന്നു
വെള്ളത്തിലലിയുന്ന കടലാസു കഷ്ണങ്ങള്‍
വഞ്ചിയൊരു നേര്‍ത്തൊരോര്‍മ്മയായ് തീരവെ
കൈകാല്‍ കുഴയുന്നു മേനി തളരുന്നു
ആഴങ്ങളിലേക്കു മുങ്ങിത്താഴുന്നു
ആരൊരാളാ ജീവനു ശാന്തിയേകുവാന്‍
ആരൊരാളൊരു കൈതാങ്ങു നല്‍കീടുവാന്‍

Wednesday, May 19, 2010

രോദനം

എന്റെ കൈ വിരലുകള്‍ തീപിടിക്കുന്നു
എന്റെ മനമിന്നൊരു നെരിപ്പോടാവുന്നു
അഴലിന്റെ തേങ്ങലുകളെന്നിലലിയുന്നു
അകലുന്നു സാന്ത്വനമകലെ മായുന്നു

ജീവന്റെ തായ്‌വേരറുത്ത് മാറ്റുവാന്‍
വേഷങ്ങളെന്നെ പിന്തുടര്‍ന്നെത്തും
പ്രാണന്‍ പിടയ്ക്കുന്ന രോദനം കേള്‍ക്കാന്‍
കൊതിപൂണ്ടു നില്‍ക്കുന്നു നിഴല്‍ക്കൂട്ടമിവിടെ

കണ്ഠനാളത്തിലെന്‍ ജീവന്‍ കുതറുമ്പോള്‍
ഇറ്റു ശ്വാസത്തിനെന്‍ മേനി പിടയുമ്പോള്‍
ചുറ്റുമൊരു കൂട്ടമെന്‍ കണ്ണില്‍ പതിയുന്നു
ജാലവിദ്യയ്ക്കു കാഴ്ചക്കാരെന്ന പോല്‍

എങ്കിലുമെന്നമ്മതന്‍ മടിയില്‍ കിടക്കവേ
മാതൃസ്നേഹത്തിന്റെ ആര്‍ദ്രതയറിയവേ
കരയാതെ കരയുമെന്നച്ഛനെ കാണവേ
പൊട്ടിക്കരയുമെന്നേട്ടനെ അറിയവേ

സ്നേഹിപ്പു ഞാനീ ജീവിതം വീണ്ടുമൊരു
സ്നേഹാര്‍ദ്ര ജീവിതം പങ്കിട്ടു നല്‍കുവാന്‍
ആവില്ലെനിക്കീ ഭൂമി വിട്ടകലുവാന്‍
ആവില്ലെനിക്കീ പ്രാണനുപേക്ഷിപ്പാന്‍

Saturday, May 8, 2010

പെണ്‍കുഞ്ഞ്

വഴിയരികിലൊരു പെണ്‍കുഞ്ഞു കരയുന്നു
കാണാത്തൊരമ്മിഞ്ഞ തേടുന്നു കണ്ണുകള്‍
കേള്‍ക്കാത്ത താരാട്ടു കാതോര്‍ക്കുന്നു
കീറിപ്പറിഞ്ഞൊര കുഞ്ഞുടുപ്പുമായി
കയ്യിലൊരു പൊട്ടുവള ചേര്‍ത്തു വച്ച്
ഒട്ടിയ വയറിന്നു ശാന്തിയേകീടുവാന്‍
എച്ചിലിലകളില്‍ കടിപിടി കൂടുമ്പോളും
മിന്നിത്തിളങ്ങുമകുഞ്ഞിന്റെ കണ്‍കളില്‍
പെറ്റമ്മയെ തേടുന്ന കണ്ണീരിന്‍ മറവില്‍
കാണാമെനിക്ക കുരുന്നു ഹൃദയത്തിന്‍
കണ്ണീരു മായ്ക്കാത്ത വിഹ്വലതകളെല്ലാം
പെണ്ണായിപ്പിറന്നതോരപരാധമാണോ
പിറവിയതു കാലം തെറ്റിയതാണോ
ഇവളെന്തറിയുന്നു ലോകനീതികള്‍
ഇവളെന്തു പാപം ചെയ്തീ മണ്ണില്‍

Tuesday, May 4, 2010

രക്തദാഹം

ചോരയാണിവിടെ മുഴുവനും
ധമനി കീറിമുറിച്ച ചോര
രക്തദാഹികള്‍ നടമാടുന്നു
ബന്ധങ്ങളില്ല സ്വന്തങ്ങളില്ല
സോദരരുമില്ല ശത്രുക്കള്‍ മാത്രം
കാണാമറയത്തിരിക്കുന്ന കൂട്ടരെ
കല്ലെറിഞ്ഞകറ്റുവാന്‍ മത്സരം ചെയ്യുന്നു
കൊലവിളി കൂട്ടുന്നു താണ്ഡവമാടുന്നു
വെല്ലുവിളികള്‍ പോര്‍വിളിയാവുന്നു
നീയെന്നും ഞാനെന്നും വാക്കുകള്‍ മുറുകുന്നു
നാമെന്ന വാക്കിനെ ചുടലയില്‍ തള്ളുന്നു
ഒരുനാളില്‍ എല്ലാമടര്‍ന്നു വീഴും
പൊയ്മുഖങ്ങളഗ്നിയിലെരിഞ്ഞമരും
പകയുടെ നാമ്പുകള്‍ കാറ്റിലലിയും
അന്നു ജയമെവിടെയാവും
നിന്നിലോ എന്നിലോ നമ്മിലോ

Saturday, May 1, 2010

രാധയായെങ്കില്‍

കണ്ണാ നിന്‍ പ്രേമമെന്നെന്നും നുകരുവാന്‍
രാധ തന്‍ ജന്മമെനിക്കേകുമോ നീ

കോലക്കുഴല്‍ വിളി കാത്തു കാ‍ത്തെപ്പോഴും
പീ‍ലിത്തിരുമുടി കണ്ടു കൊണ്ടെന്നെന്നും
കള്ളത്തരങ്ങളില്‍ കൊതിപൂണ്ടു നിന്നിടാന്‍
രാധ തന്‍ ജന്മമെനിക്കേകുമോ നീ

വൃന്ദാവനത്തിന്റെ മോഹന ഛായയില്‍
കാര്‍മേഘവര്‍ണ്ണന്റെ മാറോടു ചേര്‍ന്നൊരു
വനമാലയാകുവാന്‍ മെയ്യോടു ചേരുവാന്‍
ഏറെ കൊതിച്ചു ഞാന്‍ നോമ്പു നോറ്റീടുന്നു

Wednesday, April 28, 2010

സ്വപ്നം

പ്രിയങ്കരമാമൊരു പാട്ടിന്റെ വരികള്‍
ഇന്നെന്നെ തഴുകിയുണര്‍ത്തുന്നുവോ
അതിലോലമാമതിന്‍ ഈരടിയിലിന്നെന്റെ
മോഹങ്ങളിഴ ചേര്‍ന്നിരുന്നോ
സ്വപ്നങ്ങളായെന്റെ ഓര്‍മകള്‍
തേടുന്ന മധുരസ്വരമതിലലിഞ്ഞിരുന്നോ
കാതരമിഴികളില്‍ പ്രേമസ്വരൂപനെ
കാത്തിരുന്നീടുന്ന നിമിഷങ്ങളില്‍
ഒരു ഗാനവീചിയില്‍ ഇനിയുമെന്‍
ചാരെ നീ വന്നണഞ്ഞിടുമെന്നോ
നീ വന്നണഞ്ഞിടുമെന്നോ

Sunday, September 28, 2008

പ്രണയിനി

ഇന്നെന്റെ കരളിന്റെ കരളായ് വന്ന പുതുമാരാ

ആ മാറിന്‍ ചൂടേല്‍ക്കാന്‍ കാത്തിരുന്നൊരു പെണ്ണാണു

കാതോരം മൊഴികേള്‍ക്കാന്‍ കാത്തു നിക്കണ നേരത്ത്

നീയെന്തേ വന്നില്ലാ മുത്തമൊന്നു തന്നീല്ലാ

എന്റെ മനസില്‍ നീയാണു നിന്‍ ചിരി തെളിയും മുഖമാ‍ണു

കണ്ണു നിറച്ചും നീയാണു ഇന്നെന്‍ സ്വപ്നവും നീയാണു

എന്റെ പ്രണയത്തിന്‍ വരമാണു എന്റെ സ്നേഹത്തിന്‍ ഫലമാണു

എന്റെ പ്രാണന്റെ പ്രാണനായ് എന്നുമെന്റേതാകുന്നു

കരയുന്നോരെന്‍ മിഴിയിണകള്‍ നിന്നെ മാത്രം തിരയുന്നു

മാ‍റോടെന്നും ചേര്‍ത്തെന്നെ കാത്തു വക്കും എന്‍ മാരാ

എന്റെ ജീവനും നീയാ‍ണു എന്റെ ജീവിതം നിനക്കാണു

എന്നോര്‍മ്മയില്‍ നീയാണു എന്നും നിന്റേതാണു

Saturday, September 27, 2008

ഏകാന്തത


മരണമാണു ഇതിലും ഭേദം, ഒരു മുറിയില്‍ ഒറ്റക്കിങ്ങനെ, വല്ലപ്പോഴും വരുന്ന അതിഥികള്‍ മാത്രം. എനിക്കറിയാം വരുന്നവര്‍ എല്ലാവരും തന്നെ എന്റെ മരണമാണു പ്രതീക്ഷിക്കുന്നതു എന്നു. ഇനിയെത്ര നാള്‍ അതാണെല്ലാവരുടെയും കണ്ണുകളില്‍. അതെനിക്കു വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. ചിലരെങ്കിലും പ്രതീക്ഷിക്കുന്നു ഒരു നാള്‍ അതെ ഒരു നാള്‍ ഞാന്‍ ഈ മുറിയില്‍ നിന്നും പുറത്തിറങ്ങും എന്നു. എന്റെ മരണം പ്രതീക്ഷിച്ചു സഹതാപത്തിന്റെ കണ്ണുകളുമായി എന്നെ നോക്കിയിരുന്നവരുടെ മുഖത്തേക്ക് മരണത്തെ ജയിച്ച മാലാഖയേപ്പോലെ ഞാന്‍ നോക്കിയേക്കാം എന്നു. എന്റെ ബോധമനസും അതാഗ്രഹിക്കുന്നു എങ്കിലും എനിക്കറിയാം അസാധ്യമാണു അതു എന്ന്.


എണ്ണപ്പെട്ടു കഴിഞ്ഞ എന്റെ നാളുകള്‍, എത്ര ഉണ്ടാവും. അറിയില്ല. അറിയണം എന്നുമില്ല. ഓരോ ജീവനും വളരുന്നതിനൊപ്പം മരിച്ചു കൊണ്ടിരിക്കുകയാണല്ലോ. അതില്‍ എന്റെ സമയം ഞാന്‍ കുറച്ചു നേരത്തെ അറിഞ്ഞു എന്നു മാത്രം. ജീവിച്ചു കൊത് തീര്‍ന്നിട്ടില്ല എനിക്കു. എങ്കിലും ഈ ജീവിതത്തേക്കാള്‍ മരണം തന്നെയാണു നല്ലത്.



ചിലപ്പോള്‍ ദൈവങ്ങള്‍ എനിക്കു കുറച്ചു കാലം കൂടി നീട്ടി തന്നാല്‍, പഴയതു പോലെ തന്നെ എനിക്കു പുറത്തിറങ്ങി നടക്കാനായാല്‍, ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ദൈവങ്ങള്‍ ചിലപ്പോള്‍ എന്റെ പ്രാര്‍ത്ഥന കേട്ടേക്കാം അല്ലേ

Wednesday, September 24, 2008

ദേവി

അറിഞ്ഞോ ദേവിയുടെ കല്യാ‍ണം ആണു. അമ്മുക്കുട്ടിയുടെ വിളിച്ചു പറച്ചില്‍ കേട്ടാണു പതിവുള്ള മയക്കത്തില്‍ നിന്നും ഉണര്‍ന്നത്.

ആരുമായിട്ടാണു ?

വേറാരുമായിട്ട് നാഥനുമായിട്ടു തന്നെ.

അപ്പോള്‍ കണ്ണനോ ?

കണ്ണന്‍ മീരയുടെ അല്ലേ,

എന്താണു സംഭവിക്കുന്നതു, എനിക്കൊന്നും മനസിലാവുന്നില്ല, കണ്ണനാണോ മീരയാണോ അതോ ദേവിയും നാഥനുമാണോ ജയിക്കുന്നതു.

എന്താ മായേച്ചീ ആലോചിക്കുന്നതു

വെറുതെ ഞാന്‍ അവരുടെ കാര്യം ആലോചിക്കുകയായിരുന്നു.

അതെ കണ്ണന്‍, മീര, ദേവി, നാഥന്‍

ഞങ്ങളുടെ കൊച്ചു നാട്ടിലെ പ്രണയ നായകരും നായികമാരുമാണവര്‍

കണ്ണന്‍, സ്കൂളില്‍ വച്ചു തന്നെ കലാ കായിക രംഗത്തു മികവു തെളിയിച്ച നാടിന്റെ അഭിമാനതാരം. മികച്ച ഗായകന്‍, കവി, അഭിനേതാവ്, നര്‍ത്തകന്‍, കമലഹാസനെപ്പറ്റി പറയും പോലെ സകലകലാവല്ലഭന്‍. സര്‍വ്വോപരി പെണ്‍കുട്ടികളുടെ ആരാധനാപാത്രം. കണ്ണന്റെ തൊട്ടടുത്ത വീട്ടിലാണു ദേവിയുടെ താമസം. കണ്ണന്റെ കളിക്കൂട്ടുകാരി. കുഞ്ഞുന്നാളു മുതല്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍. ദേവിയും ഒരു താരം തന്നെയാണു നാട്ടില്‍. കാരണം കണ്ണന്റെ കൂടെയല്ലെ വളര്‍ന്നതു. നല്ലൊരു നര്‍ത്തകിയാണവള്‍. പതിനാറാം വയസില്‍ കണ്ണന്‍ രചിച്ചു സംവിധാനം ചെയ്ത നാടകത്തില്‍ നായികയായി അഭിനയിച്ചതവള്‍ ആയിരുന്നു. അതില്‍ എന്തല്‍ഭുതം എന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നതു. ആ നാടകം വെറുമൊരു യൂത്ത് ഫെസ്റ്റിവല്‍ നാടകം മാത്രമായിരുന്നില്ല. കുറേ ഉത്സവപറമ്പുകളില്‍ നാട്ടുകാര്‍ ആ നാടകം ഉറക്കമൊഴിച്ചിരുന്നു കണ്ടു. സ്വാഭാവികമായും എല്ലാവരും കരുതി എന്നല്ല ആഗ്രഹിച്ചു എന്നു പറയുന്നതാവും ശരി കണ്ണനും ദേവിയും വൃന്ദാവനത്തിലെ രാധാ കൃഷ്ണന്മാരെപ്പോലെയാണെന്നു. പക്ഷേ ദൈവം തീരുമാനിച്ചിരുന്നതു അങ്ങനെ അല്ലല്ലോ. അവന്‍ വന്നു അതിനിടയില്‍. അതേപറ്റി,
.............. തുടരും ..............

മായാവിനോദം

വരുന്നുണ്ട് നാശം പിടിച്ചവള്‍ എങ്ങനെ പറയാതിരിക്കും നടപ്പും ഭാവവും കണ്ടാല്‍ പഞ്ചപാവം ആണെന്നേ തോന്നൂ. പാവം പിടിച്ച എന്നെ ഇങ്ങനെ ഇട്ടു കഷ്ടപ്പെടുത്തുന്നതില്‍ ഒരു സങ്കടവും ഇല്ല ആ താടകയ്ക്കു. സൂചീം പിടിച്ചോണ്ട് വരുന്നതു കാണുമ്പോളേ പേടിയാവും. നോവുന്നു എന്നു പറഞ്ഞാല്‍ ഉടനെ ചോദിക്കും “യ്യോ എന്നു വച്ചാല്‍ ഇള്ളാക്കുഞ്ഞല്ലേ” എന്താണാവൊ ഈ ഇള്ളാക്കുഞ്ഞെന്നു വച്ചാല്‍. താടകയ്ക്കു പക്ഷെ ഡോക്ടറേ കാണുമ്പോള്‍ ഈ സ്വഭാവം ഒന്നുമല്ല. അമ്മുക്കുട്ടി പറയുന്നതു അവരു തമ്മില്‍ ലൈനാണെന്നാ. ആരിക്കും ചക്കിക്കൊത്ത ചങ്കരന്‍ തന്നെ. ഹി ഹി നല്ല രസമാരിക്കും അവരു തമ്മില്‍ ലൈനടിച്ചാല്‍. ഒരാ‍ളെപ്പോളും കുറെ കയ്പ്പന്‍ ഗുളികയുമായിട്ടും ഒരാളു സൂചീമായും. താടകെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ഞാന്‍ പറഞ്ഞതാ ആ ചെകുത്താനോട് ആ സൂചിക്കാത്തെ മരുന്നിങ്ങു കയ്യിലോഴിച്ചു തന്നാല്‍ മതി ഞാന്‍ കുടിച്ചോളാം എന്നു. അപ്പോള്‍ അയാളു പറയുവാ അതൊന്നും പറ്റില്ല എന്നു. ദുഷ്ടന്‍ നോക്കിക്കോ അയാളെ ഒരു ദിവസം പത്തു സൂചി വച്ചു കുത്തും ഞാന്‍.
അയ്യോ ആ താടക പിന്നേം വരുന്നു